ഷൊർണൂർ: കുളപ്പുള്ളി- ഷൊർണൂർ പാതയുടെ ശനിദശ മാറുന്നില്ല. പാതയുടെ നിർമാണം എന്നു തീരുമെന്ന് ഇനി കണ്ടറിയണം. പാതയുടെ നിർമാണം പൂർണമായും നിലച്ച അവസ്ഥയാണ്.
നിർമാണ പ്രവൃത്തികൾ നിലവിലുള്ള കരാറുകാർതന്നെ പൂർത്തികരിക്കുമോയെന്ന കാര്യം പൊതുമരാമത്ത് വകുപ്പധികൃതർ പോലും ഉറപ്പുപറയുന്നില്ല. കുളപ്പുള്ളി മുതൽ ടൗൺ ചുറ്റി എസ്എംപി കവലവരെയും കൊച്ചിൻപാലം മുതൽ പൊതുവാൾ ജംഗ്ഷൻ വരെയുമുള്ള പാതയുടെ പ്രവൃത്തികളാണ് ഒന്നുമാകാതെ കിടക്കുന്നത്.
ഈ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാർ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച സ്ഥിതിയാണ്. 2021ൽ ആരംഭിച്ചപ്രവൃത്തികൾ പല ഘട്ടങ്ങളിലായി നടത്തിയെങ്കിലും പൂർത്തിയാക്കിയിട്ടില്ല. ഇതുകൊണ്ടുതന്നെ കുളപ്പുള്ളി മുതൽ ഷൊർണൂർ വരെ പാതയിൽ വലിയ കുഴികളാണ്. ഒടുവിൽ ഒരുമാസത്തെ കാലാവധിയായിരുന്നു കോടതി നൽകിയിരുന്നത്.
ഈ സമയവും കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നു. അതുകൊണ്ടുതന്നെ വീണ്ടും ഇവരെ കരാറിൽ നിന്നുനീക്കി പുതിയകരാറുകാരെ കണ്ടെത്തുകയാണ് ഏകമാർഗം.
ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല. എക്സിക്യുട്ടീവ് എൻജിനിയർ കരാറുകാർക്കെതിരേ നടപടിയെടുത്ത് സൂപ്രണ്ടിംഗ് എൻജിനീയർക്ക് കൈമാറുന്നതോടെ കരാറുകാരെ നീക്കംചെയ്യാനാവുമെന്നാണ് വിശദീകരണം.